Wednesday 17 April 2013

മഴയുടെ സംഗീതം



                                 1 
മലയുടെ അങ്ങേ ചെരുവില്‍ നിന്നും വന്ന്‍ 
മഴയൊരു പുതുമഴ പെയ്യുന്നു .
മേഘങ്ങളെ വിട്ടു മേളത്തോടെ 
മഴയൊരു പുതുമഴ പെയ്യുന്നു.
വേഴാമ്പല്‍ പക്ഷിക്ക് വരമായി വരവായി 
ചെന്നം പിന്നം പെയ്ത്  കന്നിമഴ .

നൂലു നൂലായി ഇറങ്ങി  വന്നു മഴ 
നൂറു നുറുങ്ങായി പതിക്കുന്നു 
തുള്ളിക്ക്‌ തുള്ളിയായ്  പെയ്തു മഴ 
തുള്ളിത്തുള്ളിയൊഴുകുന്നു .

നിറമൊന്നുമില്ലാതെ വന്നു മഴ 
നിറമുള്ള ചാലുകളിലൊഴുകുന്നു 
ചെഞ്ചോര വീണു തുടുത്ത മണ്ണ് 
നിറം മങ്ങി മെല്ലെത്തെളിയുന്നു .

നേര്‍ത്തൊരു കാറ്റുമായി 
നേര്‍ത്ത സംഗീതമായി 
താഴ്വരയില്‍ മഴ പെയ്യുന്നു ..
മഴ കാത്തു നിന്നൊരെന്‍ 
വീടിന്‍റെ മുറ്റത്ത് , മനസ്സിന്നിറയത്ത്
മഴയുടെ സംഗീതം കേട്ടു മയങ്ങിയ
കവിയുടെ കവിതയില്‍ മഴ പെയ്യുന്നു 
മഴയൊരു പൂമഴ പെയ്യുന്നു.
.
മണ്ണിന്നടിയിലുറങ്ങുന്ന വിത്തിനെ 
മഴ മുത്തം നല്‍കിയുണര്‍ത്തുന്നു.
നാമ്പിനു പിന്നിലും നാമ്പുണര്‍ന്നു്
നാടാകെ  പച്ചപ്പണയുന്നു.
കൂര്‍ത്ത മുനയുള്ള കല്ലുകളെ മഴ 
പുഴയുടെ തട്ടിലുരുട്ടിവിട്ടു .
പുഴയുടെ മടിയിലുരുണ്ടുരുണ്ട്,കല്ലിന്‍ 
മുനയാകെ മെല്ലെ മിനുങ്ങുന്നു .
കല്ല്‌ പൊടിഞ്ഞ്,പൊടിയടിഞ്ഞു,മഴ 
കരയാകെ പൂഴി  വിരിക്കുന്നു .
പൂഴിയില്‍ കുഞ്ഞിക്കാല്‍ വെച്ചു വെച്ചെന്‍ 
കുട്ടികളാര്‍ത്തലച്ചെത്തുന്നു,പുതു -
മഴയില്‍ തലയാകെ നനയുന്നു .
ഒറ്റക്കുടക്കീഴില്‍  നിന്ന് കൊണ്ട് 
രണ്ടു പേര്‍ മൂന്നു പേര്‍ കൂട്ടുകാരായ്
കൂട്ടത്തില്‍ ചേര്‍ന്ന്‍ ചിലച്ചു കൊണ്ട് 
മഴയൊരു കുറുമ്പനായ്‌ കൂടുന്നു .

                        2 

ചെന്നം പിന്നം  പിന്നെ പെയ്തു പെയ്തു മഴ 
അഴകൊഴപ്പെരുമഴ  പെയ്യുന്നു .
നാമ്പിനു  പിന്നിലും നാമ്പൊടിഞ്ഞു
പിന്നത്തെ മഴയിലൊലിച്ചും  പോയ്‌ .
കൂര്‍ത്ത മുനയുള്ള  കല്ലുകളെ ,മഴ
മലയുടെ  മോളീന്നുരുട്ടി വിട്ടു .
വഴിയായ വഴിയൊക്കെ കല്ല്‌ നിറഞ്ഞ,തിന്‍
മുന കൊണ്ടെന്‍ കാലടി വിള്ളുന്നു..
പനി വന്നു തുള്ളി വിറച്ചോരെന്‍  കുഞ്ഞുങ്ങള്‍ 
മൂടിപ്പുതച്ചു മയങ്ങുന്നു .
കാറ്റടിച്ചു മഴ കേറി വന്നു 
കവിയുടെ പാട്ടുകള്‍ നനക്കുന്നു .

               3 

പെയ്തു പെയ്തൊരു നാള്‍   മഴ പോകുന്നു 
വെയില് കനക്കുന്നു ,മണ്ണ് കരിയുന്നു .

എവിടെയാ പച്ചപ്പ്‌ ?
എവിടെന്‍റെ  കുട്ടികള്‍?
എവിടെന്‍റെ  കൂട്ടുകാര്‍ ?
എവിടെന്‍റെ മഴയില്‍ കുതിര്‍ന്നൊരു 
വെയിലില്‍ മൊരിഞ്ഞൊരു ഗീതങ്ങള്‍ ?
എവിടെന്‍റെ  മഴയുടെ സംഗീതം?



Sunday 7 April 2013

ഒസ്യത്ത്

                     1
മരിച്ചു  കഴിഞ്ഞാലെന്നെ
കുളിപ്പിച്ചു  കിടത്തരുത്
ദേഹത്തിന്‍റെ  എല്ലാ  അശുദ്ധികളുമായി
എനിക്ക്  തിരിച്ചു പോകണം

നല്ല വാക്കുകള്‍  കൊണ്ടെന്നെ
പുണ്ണ്യപ്പെടുത്തരുത്
മനസ്സിലെ എല്ലാ മാലിന്യങ്ങളുമായി
എനിക്ക് തിരിച്ചു പോകണം

പൂക്കളും തിരികളും വെച്ചെന്നെ
വികൃതമാക്കരുത്
പ്രാര്‍ത്ഥനകള്‍ ചൊല്ലിയെന്നെ
പ്രാകിപ്പകപോക്കരുത്

ചിരട്ടച്ചീളും ചാണകവരളിയും  വെച്ച്
പുകച്ച വഹേളിക്കരുത്
പുകഞ്ഞു തീര്‍ന്നോരീ മോഹക്കൊട്ടിലില്‍
പൂച്ചൊന്നുമില്ലിനി പുറത്തു ചാടാന്‍

മണ്ണിന്നടിയിലെന്നെ തള്ളിക്കളയരുത്
മണ്ണിന്‍റെ മനം മടുത്തവന്‍ ഞാന്‍

കുടിയിറങ്ങിപ്പോകുന്ന  അക്ഷരങ്ങളെ
തടുത്തുകൂട്ടിയെടുക്കുക
പൊട്ടക്കവിതകള്‍  ഒന്നോ രണ്ടോ
തട്ടിക്കൂട്ടിയെടുക്കാം പിന്നെ

                       2
തീര്‍ന്നു  പോകുന്നിടത്തെന്നെ
തിരസ്ക്കരിച്ചു പോകുക
കോടിമുണ്ട് കൊണ്ട് മൂടരുത്
വേണ്ടവര്‍ വേണ്ടതെടുത്തു പോട്ടെ

കാഴ്ച  മടുത്തവര്‍ക്കും
കണ്ണീര്‍ വറ്റിയവര്‍ക്കും
കരുതി വെച്ചതീ  കണ്ണുകള്‍

കാതില്‍ ഇയ്യം തിളച്ചവര്‍ക്ക്
കഴുകി സൂക്ഷിച്ച  കര്‍ണപുടങ്ങള്‍

പ്രണയം പൊലിഞ്ഞ കാമുകന്
നിണം  വാര്‍ന്നൊരെന്‍ ഹൃദയം

ശപിക്കപ്പെട്ട ചിന്തകള്‍ക്കായി
ശുഷ്ക്കിച്ച  കരിന്തലച്ചോറ്

ആയുസ്സളന്നെടുക്കുന്ന വമാനര്‍ക്ക്
ആയം തീര്‍ന്നൊരീ  കാലുകള്‍

മൃഗീയ പുരുഷമുദ്ര ,പരുഷ
ഭോഗാസക്തനു  സ്വന്തം

                      3
തീര്‍ന്നു  പോയതില്‍  ബാക്കി
തിരസ്കരിച്ചു പോകുക
തലക്കലൊരു  കല്ലിലെഴുതുക -
ഇവന്‍ ശപിക്കപ്പെട്ടവന്‍
കവിയെന്നഹങ്കാരം
അക്ഷരങ്ങളെ സ്വൈര്യം കെടുത്തിയതിന്
വാക്കുകളുടെ  കുത്തേറ്റു  മരിച്ചവന്‍