Saturday 22 November 2014

നിഷ്ക്കളങ്കതകളുടെ കാഴ്ചബംഗ്ലാവ്

പഴയൊരു മഴക്കാലത്ത്
കലാലയപ്പറമ്പിന്റെ മൂലയില്‍
ആല്‍മരത്തിന്റെയുടലില്‍
അവന്റെ പേര്  വരഞ്ഞിരുന്നു
ഇനിയും കാണാമെന്ന് പിരിഞ്ഞിരുന്നു.

കടുത്ത മഴയിലവന്‍ പനിച്ചുവോ
അടുത്ത വേനലില്‍ പൊള്ളിയോ
ഉടലില്‍ പുതുപേരുകള്‍ ചേര്‍ന്നുവോ
പ്രണയപ്പുതുശാഖികള്‍ പൊടിച്ചുവോ
പ്രസ്ഥാനവേരുകള്‍ ആഴ്ന്നിറങ്ങിയോ  ?

ഇന്നലെ കലാലയത്തിന്  നൂറ്
ആല്‍മരത്തിന്റെ ഉയരങ്ങളില്ല
പച്ചയില്ല,ഒച്ചയില്ല,ഉച്ചയുടെ
പൊതിച്ചോര്‍ മണമില്ല
മുദ്രാവാക്ക്യങ്ങളുടെ സ്വാന്തനമില്ല
മുദ്ര വെക്കും രഹസ്യ ചുംബനമില്ല .
നോട്ടങ്ങളില്‍ പഴയ കനവുകളില്ല
നോട്ടു ബുക്കില്‍ പുതിയ കവിതകളില്ല .
പ്രാവുകളുടെ കുറുകലില്ല
പ്രണയത്തിന്റെ മുറുകലില്ല.

ആല്‍മരമൊഴിഞ്ഞ
ആസനക്കുഴിയില്‍
ഞെളിഞ്ഞിരിക്കുന്നുണ്ടൊരു
കോണ്ക്രീറ്റ് ദീര്‍ഘചതുരം
കൊത്തിവെച്ചിരിക്കുന്നു
ശതകത്തിന്റെ പൂജ്യങ്ങള്‍
കറുത്തു വരഞ്ഞ് പേരുകള്‍
മന്ത്രിയാകാം,തന്ത്രിയാകാം
മുന്തിയ ഏതോ കോന്തനാകാം.

സിമന്‍റ് കട്ടയ്ക്ക് പിന്നില്‍
നാണിച്ചു നില്‍ക്കുന്നണ്ടവന്‍
പഴയ,
നിഷ്ക്കളങ്കതകളുടെ കാഴ്ചബംഗ്ലാവ് .

Friday 3 October 2014

പ്രണയവിരുദ്ധം


ഒറ്റപ്പെട്ട തുരുത്തിലേക്ക്
തെറ്റിപ്പോകുന്ന യാത്രയാണ് ,
പ്രണയം.

ഒരുമിച്ചിരുന്നു തുഴയുമ്പോഴും
ഇരുവശങ്ങളിലൂടെ ഒഴുകിത്തീരും
സ്വപ്‌നങ്ങള്‍.

നിറങ്ങള്‍ നിറഞ്ഞു നിറഞ്ഞ്
കറ പിടിച്ചൊരു ചിത്രം,
പ്രണയം.

ഒരുമിച്ചു വരയുമ്പോഴും
വര വളഞ്ഞു വികൃതം
കാന്‍വാസ്.

മസാലയേറിയേറി
മനം മടുക്കും പാഥേയം,
പ്രണയം.

വഴിയിലെനിക്കെരിയുമ്പോള്‍
നിനക്ക് പുളിയും ചവര്‍പ്പും.

കഥാപാത്രങ്ങളിറങ്ങിപ്പോയി
കഥയില്ലാത്ത നാടകം ,
പ്രണയം.

മത്സരിച്ചഭിനയിക്കുമ്പോഴും
കര്ട്ടന് പിന്നില്‍
നീയും ഞാനും ഒറ്റക്കൊറ്റക്ക്‌ .

വ്യാമോഹത്തെരുവില്‍
വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന
വഴിപോക്കന്‍ മാത്രം,
പ്രണയം.

രക്തസാക്ഷിപ്പുടവ പോലുമില്ലാതെ
പ്രണയം.

Wednesday 1 October 2014

ചില കുള്ളന്‍ കവിതകള്‍


1
വേട്ടയാടപ്പെടുന്നത് വരെയുള്ള
അരക്ഷിതാവസ്ഥയാണ്,
സുരക്ഷിതത്വം

2
'താന്‍ പാതി ഞാന്‍ പാതി' പറഞ്ഞ്
പാതിയുടെ പകുതിപ്പാതിയും ചെയ്യാതെ
പതിരായിപ്പോയൊരു വചനം -ദൈവം

3
കത്തുന്ന പ്രണയം
കുത്തിക്കെടുത്തുന്ന
ആഷ്ട്രെയാണ് വിവാഹം.
ആഷ്ട്രെകള്‍ നിറയുമ്പോള്‍
വിവാഹം വിജയിക്കുന്നു.

4
നീതി തേടിയെത്തിയ പെണ്‍കുട്ടി
കോടതി വരാന്തയില്‍
ഇരട്ടപെറ്റു മരിച്ചു  .
കറുത്ത ഗൌണുകള്‍
ത്രാസ് കുലുക്കിച്ചിരിച്ചു .

Tuesday 30 September 2014

പേടിയാണ്

അക്ഷരങ്ങള്‍ക്ക്   അറസ്റ്റ് വാറന്റ്
കവിതള്‍ക്ക്  കയ്യാമം .
ചമത്ക്കാരങ്ങള്‍  ചികയാന്‍
പോലീസ്.
സൂചനകള്‍ മണക്കാന്‍
നായ്ക്കളും.
പേടിയാവുന്നു,
എഴുത്തൊക്കെ നിറുത്തണം.

പുറത്തേക്കിറങ്ങാറില്ല
പുറത്തേക്ക് നോക്കാറില്ല
പുരക്കകത്ത് കണ്ണ് തുറക്കില്ല
കാഴ്ചകള്‍ കയറിക്കത്തി
കവിതയായാലോ ,പേടിയാണ് .

കാതുകള്‍ കുഴപ്പിക്കാറില്ല.
കോമഡി,സീരിയല്‍
ഭക്തിഗാനക്കൂട്ടുകൊണ്ട്‌
കൊട്ടിയടച്ചിട്ടുണ്ട് .
സേതുമോളിന്നലെ അലറിക്കരഞ്ഞത്‌
സത്യം,ഞാന്‍ കേട്ടിട്ടില്ല.

മുഖം കാണിക്കാറില്ല
മുഖപുസ്തകത്തില്‍ പോലും.
മുമ്പെഴുതിയതിനാരെങ്കിലും
മുഖമടച്ചടിച്ചാലോ .
പേടിയാണ് സുഹൃത്തേ .

തലച്ചോറിന്നലെയും
കുടഞ്ഞു കളഞ്ഞതാണ്.
എന്നും രണ്ടു തവണ
കുടഞ്ഞു കളയുന്നതാണ്.
എന്നിട്ടും ,
തല ചൊറിഞ്ഞെത്തുകയാണ്
തല തെറിച്ച വാക്കുകള്‍.
പേടിയായിട്ടു വയ്യ.

Saturday 19 April 2014

പുതിയ കുരിശുകള്‍, പുതിയ പീഡകള്‍, പുതിയ ഉയിര്‍പ്പുകള്‍


ഞാന്‍ അമുദ .
അഞ്ചു നാള്‍ മുമ്പ് എംബസ്സിപ്പടിയില്‍ 
അമേധ്യം പോലെ ഉപേക്ഷിക്കപ്പെട്ടവള്‍.
കുടിയും കൂലിയും തീറ്റിയുമില്ലാതെ
അറബിക്കടിമപ്പണി ചെയ്തവള്‍ .
ആയിരം നക്ഷത്രങ്ങള്‍ക്കും 
ആറു കാമച്ചെറ്റകള്‍ക്കും കീഴെ 
ആവി പൊന്തുന്ന മണല്‍ മെത്തയില്‍ 
ആകെ വെന്തു മലച്ചവള്‍.
മുബാരക്കാശുപത്രിയിലെ
അത്യാസന്നമുറിക്കിടക്കയില്‍
മരണത്തിന് തല നല്കിപ്പിരിഞ്ഞവള്‍*.
തല്ലിക്കശക്കിക്കളഞ്ഞോരെന്‍ ജീവിതം 
തീവ്രപരിചരണത്തിലാണിപ്പോള്‍.
അവയവങ്ങള്‍ക്ക് വിലയുണ്ടത്രേ!
ആശുപത്രിത്തിയേട്ടറിലെ
ആറാം നമ്പര്‍ മേശയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ 
കരയുന്നില്ല,കുതറുന്നില്ല,ലജ്ജിക്കുന്നില്ല ഞാന്‍ .
വെന്ത മണല്‍ പുറം പൊള്ളിക്കുന്നില്ല.
ആകാശത്ത്‌ വെളിച്ചമേറിയ കുറച്ചു നക്ഷത്രങ്ങള്‍ 
അരികില്‍ മോണിറ്ററിന്റെ മരണമണിനാദം.
അവയവങ്ങള്‍ ഓരോന്നയൂരിപ്പോകുമ്പോള്‍ 
ദൈവമേ ഞാന്‍ നിനക്ക് നന്ദി പറയുന്നു.
എന്‍റെ സുന്ദര സുരഭില ജീവിതത്തിന്
വീണ്ടും വീണ്ടും നന്ദി പറയുന്നു.
ഇതാ വൃക്കകള്‍ പോകുന്നു.
എതോയോരുത്തനു 
മൂത്രമൊഴിച്ച് രസിക്കാന്‍.
കണ്ണുകള്‍ പോകുന്നു,ഏതോ കാമാന്ധനു
കമ്പൂട്ടര്‍ വലയില്‍ സ്ഖലിച്ചു രമിക്കാന്‍ .
അവയവങ്ങള്‍ പിരിയുന്നു.
അയ്യോ,അവരെന്റെ ഹൃദയമുരിയുന്നു .
ഇനി സമയമില്ല,ഞാന്‍ ചുരുക്കട്ടെ.
ആകെത്തൂക്കിക്കണക്കാക്കി 
ആവുന്ന പണം അയക്കണം,ദൈവമേ 
അകലെ ക്കുടിയില്‍ കാത്തിരിപ്പൂ 
അരവയറുമായെന്‍ കിടാങ്ങള്‍.
ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ മൂന്നാം നാള്‍ 
അമ്മയുടെ ആദ്യ ശംബളമായിട്ടാക്കുടിലില്‍.

*മസ്തിഷ്ക്ക മരണം
ഈ എഴുത്തില്‍ കവിതയില്ല.
പുതിയ പീഡകളുടെ നേര്‍ സാക്ഷ്യം മാത്രം.
സത്യസങ്കടങ്ങളുടെ നിലവിളികള്‍.
ഒരു പിതാവിനും വേണ്ടാത്ത 
ദുരിതഭരിത പാനപാത്രം.
എന്റെ അമുദ

Wednesday 8 January 2014

നോട്ടയും ചൂലും


തിരിഞ്ഞൊന്നു നോക്കുവാന്‍ വയ്യ,പേടി ,പേടി 
ചോര ചീഞ്ഞു കിടക്കുന്നു കാഴ്ച്ചയില്‍.

കാതോര്‍ത്തൊന്നിരിക്കുവാന്‍ വയ്യ, വയ്യ 
കൊടും വേദന മുള്ളാണി കേറ്റുന്നു കര്‍ണ്ണപുടങ്ങളില്‍ .

മുന്നോട്ടു നോക്കുവാനുമില്ല ധൈര്യം തെല്ലും 
മുന്നില്‍ തിളക്കുന്നു നിരാശതന്‍ സാഗരം.

ഞാന്‍ വൃദ്ധന്‍ ,അറുപതു കഴിഞ്ഞവന്‍
മങ്ങാത്ത ദുഷ്ക്കാഴ്ചകളിലോര്‍മകളില്‍ പീഡിതന്‍
തലയിലെ വെള്ളത്തൊപ്പി വെറും ശീലം,ഭാരം .
തല പൂഴ്ത്തി വെക്കട്ടെയീ 'ഇന്ത്യന്‍ പാഴ് മണ്ണില്‍ '

ഇന്ത്യന്‍ പാഴ് മണ്ണോ ? ചൊടിക്കുന്നുവെന്‍ മക്കള്‍
"അച്ഛനില്ലേ ദേശസ്നേഹമല്‍പ്പവും?കഷ്ടം!"
ദേശസ്നേഹം ? ഉണ്ടോ,ഇല്ലേ ?അറിയില്ല .
'നോട്ട" തപ്പുന്നു ഞാന്‍ ഉത്തരപ്പേപ്പറില്‍ ,
ചൂലെടുക്കുന്നു മക്കള്‍,സാധാരണക്കിടാങ്ങള്‍.

Wednesday 1 January 2014

അജ്ഞാതമൃതന് പ്രണാമം

അനവധി  അറബിക്കുറിപ്പുകളൊട്ടിച്ച്  വൃത്തികേടാക്കിയ വാതില്‍ തുറന്ന് ക്വാഷ്വാലിറ്റിയിലേക്ക് കടക്കുമ്പോള്‍ , തെക്കേ ചുമരും ചാരി നിന്ന് വയസ്സന്‍ ഘടികാരം ഘോരഘോരം ഛര്‍ദ്ദിക്കുകയായിരുന്നു.
ണേം -- ണേം ---ണേം -
ജനുവരി   ഒന്ന്‍    രണ്ടായിരത്തിപ്പതിമൂന്ന്‍

ക്വാഷ്വാലിറ്റി മുറിയില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം  വേച്ചു വേച്ചു വരുന്നു.

"ഇങ്ങോട്ട് വരേണ്ട ഡോക്ട്ടരേ ഇയാളല്ലേലുംപോയിക്കിടക്കുവാ.ക്വാഷ്വാലിറ്റി ഡോക്ട്ടര്‍ വെറുതെ ഒന്ന്‍ ഇന്‍ടുബേറ്റ് ചെയ്തെന്നേയുള്ളൂ .ന്യൂ ഇയര്‍ ആയിട്ട് ഇത് കണി കാണേണ്ട " സിസ്റ്റര്‍മാര്‍ സ്നേഹപൂര്‍വ്വം വിലക്കുന്നു.

"നമുക്ക് പറഞ്ഞിട്ടുള്ള കണി ഇതായിരിക്കും .സാരമില്ല "
കര്‍ട്ടന്‍ മാറ്റി രോഗിയുടെ അടുത്തേക്ക്‌ .

മലം,മൂത്രം,ഛര്‍ദ്ദില്‍. ത്രുവേണീ സംഗമം .നിര്‍വാണസുഖത്തില്‍ മൃതന്‍.മുഖത്ത് മരണത്തിന്‍റെ സ്വച്ഛത.
പേര് -----  അറിയില്ല...അണ്‍നോണ്‍ ..അജ്ഞാതന്‍
രാജ്യം -----അറിയില്ല.സ്വര്‍ഗ്ഗമോ നരകമോ --ആ  അറിയില്ല.
നിറം ------ മുഖത്തു നിന്ന് നെഞ്ചിലേക്ക് ഒലിച്ചിറങ്ങുന്ന ഛര്‍ദിലിന്റെയും അടിയില്‍ നിന്ന്‍ നുരഞ്ഞു പതയുന്ന മലത്തിന്‍റെയും പീതഭരിതവര്‍ണ്ണം .


 ക്വാഷ്വാലിറ്റി പേപ്പറില്‍ പലവട്ടം എഴുതിയുറപ്പിച്ചു കഴിഞ്ഞ മരണത്തിനു കീഴില്‍ മറ്റൊരു കുറിപ്പ് കൂടി ചേര്‍ത്ത് ,മരണം അരക്കിട്ടുറപ്പിച്ച്  ഞാന്‍ ഐസീയുവിലെ ഡ്യൂട്ടി മുറിയിലേക്ക് മടങ്ങി.

മുറിയിലെത്തുമ്പോഴേക്കും വാക്കുകള്‍ കൂടിച്ചേര്‍ന്നും മുറിഞ്ഞു പിരിഞ്ഞും ഏതാനും വരികള്‍.കവിതയൊന്നുമായിട്ടല്ല , എഴുതാന്‍ സുഖമുള്ള കുറേ വരികള്‍.
അതിങ്ങനെ ,..

2013ലെ ജനുവരി പിറക്കുന്നത്‌

പതിമൂന്നിലെ ജനുവരി പിറന്നത്‌
ക്വഷാലിടിയിലെ അവസാന ബെഡിലാണ്.
പന്ത്രണ്ടിലെ അവസാന പന്ത്രണ്ടടിക്കുമ്പോള്‍
അവസാനക്കിടക്കയില്‍ ഒരു അത്യാസന്ന രോഗി .
(അതോ ആദ്യത്തെ കിടക്കയോ ?
തല തിരിഞ്ഞവന് എന്ത് ആദ്യം,അന്തം,കുന്തം)

തൊണ്ടയിലേക്ക്‌ ടുബിരങ്ങുന്ന തിന്‍ മുന്‍പ്‌
അയാളൂരിവിട്ട മലമൂത്രപ്രകമ്പനങ്ങള്‍
അവസാന കിടക്കയിലെ മാദക മലക്കൂമ്പാരം
പരിമളം,പെരുംനാറ്റം .

പെരും നാറ്റത്തിലേക്ക് പെറ്റ് എറിയപ്പെട്ട
എന്‍റെ പതിമൂന്നിലെ ജനുവരി.
പെരും നാറിക്ക് ചേര്‍ന്ന
വരും വര്‍ഷപ്പുലരി.


എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒഴുകിത്തീരുകയോ ഒഴിവായിപ്പോവുകയോ ചെയ്ത കാവ്യനിളയുടെ സ്നേഹം നിറഞ്ഞ തിരിച്ചൊഴുക്കായിരുന്നു അത്.

ഹൌസ്സര്‍ജന്‍സിയും കോളേജ് മാഗസിന്‍ പ്രവര്‍ത്തനവും കൂടിക്കുഴഞ്ഞ  ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തൊന്പതില്‍ പൂട്ടി വെച്ച എഴുത്താവേശത്തിന്റെ  താക്കോല്‍ ,എവിടെ നിന്നാണ് ഇയാള്‍, ഈ അജ്ഞാതന്‍, മൃതന്‍ കണ്ടെടുത്തത് ?

കൂമ്പിപ്പോയ രസമുകുളങ്ങളെ എന്ത് രസതന്ത്രം കൊണ്ടാണ് ഇയാള്‍ ഉത്തേജിപ്പിച്ഛത് ?

മലവും മൂത്രവും മരണവും കൂട്ടിക്കുഴച്ച് എന്ത് ആഭിചാരക്രിയയാണ്  ഇയാള്‍ എന്നില്‍ നടത്തിയത്?

രണ്ടായിരത്തിപ്പതിമൂന്ന്‍ ജനുവരി ഒന്ന് മുതല്‍ എഴുതിപ്പോയ എല്ലാ വാക്കുകളും വരികളും വായാടിത്തങ്ങളും ,ഇനി എഴുതി ഉണ്ടാക്കാവുന്ന എല്ലാ തൊന്തരവുകളും ഞാന്‍ അങ്ങേക്ക് ,അജ്ഞാത മൃതന് സമര്‍പ്പിക്കുന്നു.നിര്‍ദ്ദയം .
പ്രണാമം
----------------------------------------------------------------------------------
അജ്ഞാത മൃതന്‍  എന്ന് വേണോ അജ്ഞാത മൃതദേഹം  എന്ന് വേണോ എന്നാ സന്ദേഹം രണ്ടാഴ്ച്ചയോളം ഞാന്‍ കൊണ്ടുനടന്നു.ഒടുവില്‍ പ്രണാമം അജ്ഞാത മൃതന് സമര്‍പ്പിച്ചു. അജ്ഞാതനും മൃതനുമാണെങ്കിലും ,പദാന്ത്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന 'ന്‍'കാരം കൊണ്ടായിരിക്കാം  അജ്ഞാത മൃതന് ഒരുണര്‍ച്ചയും തുടര്‍ച്ചയുമുണ്ട്.

അജ്ഞാത മൃതദേഹം  അസഹ്യമായ അനാഥത്വം അവതരിപ്പിക്കുന്നു.

മോഹന്‍