Sunday 21 August 2016

അമുദയുടെ അവയവങ്ങള്‍

അമുദയുടെ അവയവങ്ങൾ
.............
സൂര്യൻ  മണ്ണും മണലും മനസ്സും ചുട്ടെടുക്കുന്ന തീ മാസങ്ങളാണ് ഗൾഫിലെ ജൂൺ ജൂലായ്കൾ . മരങ്ങളുടെ പച്ചയുടുപ്പുകളൊക്കെ അക്കാലത്ത് വെട്ടിമാററപ്പെടും. നഗ്നരായ മരങ്ങൾ നാണിക്കാൻ മറന്നു പോവുന്ന ചൂടിൽ പൊള്ളിനില്ക്കും. അസ്സദ് ബിൻ അബ്ദുള്ള റോഡിലെ ശ്രീലങ്കൻ എംബസ്സിയുടെ ഉയരം കൂടിയ തടിച്ച മുൻ മതിലിനോട് ചേർന്ന്  ഭയപ്പെട്ട് നില്ക്കുന്ന അഞ്ചാറ്  മരങ്ങളും ഏറെക്കുറെ നഗ്നരാണു്.നാലരപ്പുലർച്ചക്കേ പരന്ന് തുടങ്ങിയ ജൂൺ വെയിൽ വെളിച്ചത്തിൽ അവ ഉറക്കം നഷ്ടപ്പെട്ടതു പോലെയോ ഉറക്കം ഉണരാത്ത പോലെയോ തളർന്ന് നിന്നു.എംബസ്സിയിലെ ഹൗസ് കീപ്പിങ്ങ് ജീവനക്കാരൻ മുരളീധരൻ മരങ്ങളേക്കാൾ മന്ദിപ്പിലായിരുന്നു. രാത്രി രണ്ടിന്  വീട്ടിൽ നിന്നു വന്നൊരു ഫോൺ കോൾ പന്ത്രണ്ട് മണിക്ക് തുടങ്ങിയ അയാളുടെ ഉറക്കത്തെ കശക്കിക്കളഞ്ഞിരുന്നു. ഇതും നടന്നില്ല. അത്രമാത്രമാണ്  ജാനകി പറഞ്ഞത്. മകളുടെ ആറാമത്തെ വിവാഹശ്രമമാണ്  അന്ന് അലസിയത്.ആദ്യമൊക്കെ മകൾത്തന്നെ വിളിച്ച് അവളുടെ സങ്കടങ്ങൾ കരഞ്ഞും സ്വയം ശപിച്ചും തീർക്കുമായിരുന്നു. ഇപ്പോൾ അവൾ വിളിക്കാറില്ല.

തടിയൻമതിലിനെ തുറക്കുന്ന കൂറ്റൻ ഗേററിലെ വലിയതും പഴയതും ആയ താഴ്  അയാൾ ആയാസപ്പെട്ട് തുറന്നു.ഗേറ്റല്പം തുറന്ന് രണ്ട് വശത്തേക്കും ഒന്നു പാളി നോക്കി. പുലി ശല്യം ഭീകരമായിരുന്ന കാലത്തു തുടങ്ങിയ ശീലമാണ്. പ്രവാസിത്തമിഴർ ശ്രീലങ്കൻ സർക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നത് എംബസിപ്പടിക്കലേക്ക് പഴയ വസ്ത്രങ്ങളും വൃത്തികേടുകളും പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും വലിച്ചെറിഞ്ഞാണ്. അതൊക്കെ എടുത്തു മാറ്റലാണ് ആദ്യത്തെ ജോലി.ഇപ്പോൾ കുറേ കാലമായി പ്രശ്നങ്ങളാന്നുമില്ല. പക്ഷേ ഇന്ന് ഇടത് വശത്തററത്തൊരു പാഴ്തുണിക്കെട്ട് പോലെ മതിലിനോട് ചേർന്ന് കിടക്കുന്ന അമുദ അയാൾക്കൊരു പ്രശ്നമാവും. മലത്തിന്റേയും മൂത്രത്തിന്റേയും വിയർപ്പിന്റേയും ദുർഗന്ധ പശ്ചാത്തലത്തിൽ നഗ്നതയുടെ വാതിലുകളെല്ലാം തകർന്ന് അമുദ കിടന്നു.രൂക്ഷവും ദയനീയവുമായ ആ കാഴ്ചയിലും അമുദയുടെ  അനാവൃതമായ അവയവഭംഗിയിൽ അയാളുടെ ആൺകണ്ണുകൾ അറിയാതെ ഉടക്കിപ്പോയി. അടുത്ത നിമിഷം തന്നെ മകളെ ഓർക്കുകയും അന്നു മുഴുവൻ ആ ദർശനപാപത്തിന്റെ പേരിൽ കഠിനമായി പശ്ചാത്തപിക്കുകയും ചെയ്തു.

"മോളേ " അയാൾ വാത്സല്യവും സങ്കടവും കലർന്ന്  വിളിച്ചു. 

"അമുദ, കിള്ളിനോച്ചി. " അതിലപ്പുറം എന്തെങ്കിലും പറയാനുള്ള ഊർജ്ജമൊന്നും കഴിഞ്ഞ രാത്രിയിലെ പീഡനങ്ങൾ ബാക്കി വെച്ചിരുന്നില്ല.മുരളീധരന് അത്രയും വിവരങ്ങൾ മതിയായിരുന്നു, ഉയർന്ന ഓഫീസർമാരെ വിവരമറിയിക്കാനും അവരുടെ നിർദ്ദേശങ്ങൾ ലഭിക്കാനും അരമണിക്കൂറിനുള്ളിൽ പോലീസും മുബാരക്കാശുപത്രിയിൽ നിന്ന് ആംബുലൻസും എത്തുമെന്ന് ഉറപ്പു വരുത്താനും .അമുദക്ക് മോളേ വിളിയിലേക്കൊന്നു തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നു. വയ്യ. അവൾ എംബസ്സിയുടെ പരുക്കൻ മതിലിലേയ്ക്ക് നോക്കിക്കിടന്നു.അവൾ ജോലി ചെയ്തിരുന്ന അറബിയുടെ വീടിനും ഇതുപോലെ വലിയ പരുക്കൻ മതിലായിരുന്നു. ഒലിച്ചിറങ്ങിയ കണ്ണീരിൽ മണല് പുരണ്ട ഓർമ്മകൾ തെളിഞ്ഞു വന്നു.
അറബിത്തമ്പുരാന്റെ വലിയ വീടിന്റെ പിന്നാമ്പുറത്തെ പട്ടകളെല്ലാം ഉണങ്ങിത്തൂങ്ങിയ ഈന്തപ്പനക്ക് ചുവട്ടിൽ ചൂടു മണലിൽ വെറുതെ ഇരിക്കുകയാണ് അമുദ.മൂന്ന് മാസങ്ങളായി ഏല്ക്കുന്ന പീഡനങ്ങളുടേയും പട്ടിണിയുടേയും അടയാളങ്ങളുടെ തിരക്കിൽ നിന്ന്  അന്നത്തെ മുറിവുകളെ കണ്ടെത്തി അവൾ തലോടിക്കൊണ്ടിരുന്നു. വീടിന്റെ ഏതോ ഭാഗത്ത്  ഏതോ ആഘോഷത്തിലാണ് അറബിക്കുടുംബവും കൂട്ടുകാരും. കുറച്ചപ്പുറത്ത് ,വീടിന്റെ മുന്നിൽ നിന്ന് പിന്നിലേക്കിഴഞ്ഞു വരുന്ന പുല്പരപ്പരപ്പിന്  പുറത്ത് എരിയുന്ന കനലുകൾക്കു മേൽ തിരിഞ്ഞ് തിരിഞ്ഞ് വേവുന്ന കോഴിക്ക് കാവലിരിപ്പാണ് ഈജിപ്തിൽ നിന്നുള്ള അടുക്കളയിടമ ഒസാമ.തൂവലുടുപ്പുകൾ നഷ്ടപ്പെട്ട് വേവിന്റെ സ്വർണ്ണനിറമണിഞ്ഞ സാധനത്തെ അമുദ കുറച്ചു നേരം നോക്കിയിരുന്നു.പിന്നെ എഴുന്നേറ്റ് ഒസാമയേയും കടന്ന് ,പുൽത്തകിടിയും കടന്ന് ,മുന്നിലെ ഗേററ് തള്ളിത്തുറന്ന് അമുദ പുറത്തേക്ക് നടന്നു.തലകുനിച്ച് താഴെ ഭൂമിയെ മാത്രം നോക്കിക്കൊണ്ട് .ആകാശം അവൾക്ക് വേണ്ടായിരുന്നു. താൻ ആരേയും കാണാത്തതിനാൽ തന്നെ ആരും കാണുന്നില്ലെന്ന് അവൾ വിശ്വസിച്ചു. ആ വിശ്വാസത്തിൽ അവൾ മണൽത്തരികളെ നോക്കി നടന്നു.

എവിടേക്ക് നടക്കണമെന്ന് അവൾക്കറിയില്ലായിരുന്നു. എവിടേക്കെങ്കിലും നടക്കണമെന്ന് അവളെ നിർബന്ധിച്ചത് കട്ടി കൂടി വരുന്ന ഇരുട്ടായിരുന്നു.അനശ്ചിതത്വം ഉറച്ച കൂട്ടായി അവൾക്കൊപ്പം നടന്നു. ദിക്കുകളോ വഴികളോ ലക്ഷ്യങ്ങളോ അവളെ ശല്യപ്പെടുത്താതെ വെറുതെ വിട്ടയച്ചു. ചിലയിടങ്ങളിൽ ഇരുട്ടിനു മുന്നിൽ തോറ്റ വെളിച്ചം പിടഞ്ഞു വീഴുന്നുണ്ട്. അപ്പോളൊക്കെ അവൾ ഭയക്കുകയും തന്റെ പുതിയ വേദനകളിൽ തലോടി ധൈര്യം നേടുകയും ചെയ്തു..സമയം? രാത്രിയെന്നു മാത്രം പറയാം.റോഡിലെ ബഹളങ്ങൾ കുറഞ്ഞിരിക്കുന്നു.അവൾ നടന്നു കൊണ്ടേയിരുന്നു, ശാന്തമായി. ലക്ഷ്യമില്ല. ധൃതിയില്ല.

അമുദയുടേയും ആ രാവിന്റെയും ശാന്തതയെ കളങ്കപ്പെടുത്തിക്കൊണ്ട് എതോ വാഹനം ഇരച്ചു വന്നു നിന്നു.താഴോട്ടു മാത്രം നോക്കി നടന്ന അമുദ ഒന്നു പാളി നോക്കി.ഒരു കൂറ്റൻ കറുത്ത കുതിര ചുര മാന്തി നില്ക്കുന്നു. അഞ്ചോ ആറോ പേർ ചേർന്ന് അവളെ കുതിരപ്പുറത്തേക്ക് വലിച്ചെടുത്തു.പണ്ട് കണ്ട ഏതോ എംജീയാർ സിനിമയുടെ ഓർമ്മയിൽ അവൾ അലറി വിളിച്ചു. കാപ്പാത്തുങ്കോ അണ്ണാ കാപ്പാത്ത്. ആറു പേർ അവളെ ലാൻഡ് ക്രൂയിസറിന്റെ പിൻസീറ്റിലേക്ക് അമർത്തിപ്പിടിച്ചു. വായ് പൊത്തിപ്പിടിച്ചു.മൂന്ന് മാസത്തെ അരപ്പട്ടിണിയും തല്ലും ചവിട്ടും തെറി വിളിയും തളർത്തിയ മനസ്സും ശരീരവും അവളുടെ ചെറിയ പോരാട്ടം പെട്ടെന്നവസാനിപ്പിച്ചു.ഏതാനും അറബി അശ്ലീല ശീലുകൾ അവൾക്ക് മനസ്സിലാവാതെ തിരിച്ചു പോയി.

ഓടിയോടി കുതിര മരുഭൂമിയിലെവിടെയോ നിന്നു.

കൂറ്റൻ കുതിരപ്പുറത്തു നിന്ന് മരുഭൂമിയുടെ പൊള്ളലിലേക്ക് എറിയപ്പെടുമ്പോൾ , ഭൂമിയുടെ അററത്തു നിന്ന് തെററിത്തെറിക്കുന്നതു പോലെ തോന്നി അമുദക്ക്. ചൂടുപിടിച്ചു കിടന്നിരുന്ന മണൽത്തരികൾ അവളെ ഇറുക്കെപ്പുണരാൻ മത്സരിച്ചു. ആറ് പേർ പലവിധത്തിൽ അവളിലേക്ക് വലിഞ്ഞ് കയറി.പല ഭാഗത്തു നിന്നു് അവളുടെ ആടകൾ വലിച്ചു കീറി. അവൾ കരഞ്ഞു. പിടഞ്ഞു. ഒരോരുത്തരേയും കുടഞ്ഞു മാററാൻ പൊരുതി.അതിലപ്പുറം മൂന്നു മാസത്തെ പട്ടിണിയും പീഢനവും അവളെ അനുവദിച്ചില്ല.പരാജയത്തിന്റെയും നിസ്സഹായതയുടേയും ലജ്ജാഭാരം അവൾക്കു മേലമർന്നു. തലച്ചോറിലെ വിളക്കുകൾ അണഞ്ഞു തുടങ്ങി. ആകാശത്ത് നിറയെ നക്ഷത്രങ്ങൾ. മലർന്ന് കിടന്നവൾ അവയെ എണ്ണിത്തുടങ്ങി. ഒന്ന് രണ്ട് മൂന്ന് ....പത്തെണ്ണുമ്പോഴേക്കും അവൾക്കത് മടുത്തു.ഈ നക്ഷത്രങ്ങൾക്ക് ഒരു ചന്തവുമില്ല. യുദ്ധത്തിന്റെ പുക നിറഞ്ഞ കിള്ളിനേച്ചിയുടെ ആകാശത്ത് ഇതിലും തിളക്കമുളള നക്ഷത്രങ്ങൾ വിരിഞ്ഞിരുന്നു.

ശരീരസാമ്രാജ്യത്തിലെ സൗന്ദര്യത്തുരുത്തുകൾ ഓരോന്നായി അന്യാധീനപ്പെടുന്നത് അവൾ അറിഞ്ഞു .ആറു പേരുടെ കാമാഗ്നിയും മദവും ജൂൺ രാവിന്റെ ചൂടൻ നിശ്വാസങ്ങളും അവളെ ചുട്ടു പൊള്ളിച്ചു. കനല് പോലെയെരിയുന്ന മണൽ മെത്തയിൽ അവൾ വെന്തു മലർന്നു. തലച്ചോറിലെ അവസാനത്തെ വിളക്കുമണയുകയാണ്. എന്റെ മുരുകാ, അവൾ പതിയെ വിളിച്ചു. ആറ് വർഷങ്ങൾ പഴകിയൊരു വെടിയൊച്ച അവൾ കേട്ടു .നെറ്റിയോട് ചേർത്തുവെച്ച സർക്കാർ തോക്കിൽ നിന്നുളള വെടിയുണ്ട തലച്ചോറിനെ മുറിച്ചുകടന്നപ്പോൾ അവൻ കരഞ്ഞുവോ ആവോ? പിടഞ്ഞുവോ ആവോ?

എല്ലാ വിളക്കുകളും അണഞ്ഞിരിക്കുന്നു .ഇരുട്ട് മാത്രം. ഉള്ള് പൊള്ളിക്കുന്ന ഇരുട്ട്. അമുദ മുരുകന്റെ മടിയിലേക്ക് തല കയറ്റി വെച്ചു. കണ്ണുകളടച്ചു. ബോധത്തിന്റെ
ജനലുകളെല്ലാമടച്ച് അവൾ മയങ്ങിത്തുടങ്ങി.മുരുകന്റെ മടിയിൽ തല വെക്കുമ്പോഴൊക്കെ അങ്ങനെയാണ്. അമുദ അറിയാതെ ഉറങ്ങിപ്പോകും. മുരുകൻ അവളുടെ നെറ്റിയിൽ മെല്ലെത്തലോടി.ഒന്നുമില്ല അമുദ.  ഒന്നുമില്ല.നിനക്കൊന്നും സംഭവിക്കുന്നില്ല. ആ ചെറ്റകൾ വിയർത്തൊലിച്ച് എഴുന്നേറ്റ് പൊയ്ക്കോളും. അമുദ മയങ്ങി. മുരുകൻ മയങ്ങി. മരുഭൂമിയും നക്ഷത്രങ്ങളും മയങ്ങി. 

വിയർപ്പൊലിപ്പിച്ചെഴുന്നേറ്റ് പോയവർ വണ്ടിയിൽ അമുദയേയും എടുത്തിട്ടു.നിറത്തിൽ നിന്നോ നിലവിളിയിൽ നിന്നോ അവളൊരു ശ്രീലങ്കക്കാരിയാണെന്ന് അവർ കരുതിയിരുന്നു. ശ്രീലങ്കൻ എംബസ്സിയുടെ ചുമരിനോട് ചേർത്ത് അവർ അവളെ ചുരുട്ടിയെറിഞ്ഞു..വിധിയെന്നും ദൈവഹിതമെന്നും അശ്ലീലം പറഞ്ഞ് ലാൻഡ് ക്രൂയിസർ കുതിര കുളമ്പടിച്ച് പാഞ്ഞു പോയി.
മുരളീധരന്റെ ഏതാനും ഫോൺകോളുകൾ  രണ്ട് ഓഫിസർമാരേയും  ആംബുലൻസിനേയും  എത്തിച്ചു കഴിഞ്ഞു. പോലീസോഫീസർമാർ അവരുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി തിരിച്ചു പോയി.സ്ട്രെക്ച്ചറിൽ ആംബുലൻസിലേക്ക്  കയറുമ്പോഴേക്കും അമുദമുടെ ബോധകണികകളെല്ലം ചിതറിപ്പിരിഞ്ഞിരുന്നു. മുബാരക്കാശുപത്രിയുടെ  അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ സഹതാപത്തോടെയും സങ്കടത്തോടെയും അമുദയുടെ വിധി വായിച്ചു.ചെടിയിലേക്ക് മടങ്ങാനാവാത്ത വിധത്തിൽ ചതഞ്ഞു പോയിരുന്നു ആ പൂവ്. നേഴ്സുമാർ  അവളുടെ മുറിവുകൾ കഴുകുകയും മരുന്നു വെച്ച് മൂടുകയും ചെയ്തു.അത്യാഹിത വിഭാഗത്തിൽ നിന്ന് തീവ്രപരിചരണത്തിന്റെ അഞ്ചാം ബെഡ്ഡിലേക്ക് വെൻറിലേറ്ററിന്റെ പിന്തുണയും മോണിറ്ററുകളുടെ അകമ്പടിയുമായാണ് അമുദ യാത്രയായത്.അഞ്ചാം നമ്പർ കിടക്കയിലേക്ക് എടുത്ത് മലർത്തിക്കിടത്തുമ്പോൾ
അമുദയുടെ ഉപബോധം പിടഞ്ഞു. എന്റെ മുരുകാ.....വീണ്ടും?

ഐസീയുവിലെ അഞ്ചാം ബെഡ്ഡ് ഒരു മൂലയിലായിരുന്നു. രണ്ടു വശങ്ങളിൽ ടൈലുകൾ പതിച്ചുണ്ടാക്കിയ മിനുപ്പാണ്. കിളളിനൊച്ചിയിലെ വീട്ടിൽ ഇതുപോലൊരു മൂലയിലായിരുന്നു അമുദയും മുരുകനും പിന്നിത്തുടങ്ങിയ പായയിൽ  നീളത്തിൽ നീലവരകളുള്ള വിരി വിരിച്ചു കിടന്നിരുന്നത്. ഒരു മുറിയിലും അടുക്കളയിലും തീർന്നു ആ വീടിന്റെ അളവുകൾ.അമ്മയും കുഞ്ഞനിയത്തിയും അടുക്കളയിൽ കിടന്നുറങ്ങി. ചുവരുകൾ മൺകട്ടകളിൽ തൃപ്തരായി പരുക്കരായി നിന്നു.ആകാശത്തെ പൊട്ടും പൊടിയുമായിഅകത്തേക്ക് കടത്തിവിട്ടു, പലയിടങ്ങളിൽ പൊട്ടിയ ആസ്ബസ് റ്റോസ് മേൽക്കൂര .മൂലയിലെ വിരിപ്പിൽ കിടന്നാൽ അമുദക്ക് മുൻവാതിലിന് ഇടതായി തൂക്കിയിട്ടിരിക്കുന്ന അവരുടെ കല്യാണപ്പടം കാണാം. ഏതോ നോട്ട്ബുക്കിന്റെ ചട്ടയിൽ ഫോട്ടോ ഒട്ടിച്ച് വശങ്ങളിൽ ചുവപ്പ് ചേർത്ത് അമുദയുടെ കുഞ്ഞനിയത്തി മനോഹരമാക്കിയിരുന്നു അത്. വാതിലിനപ്പുറത്തെ ചുമരിൽ വർഷങ്ങൾക്ക് മുമ്പ് അച്ഛൻ തൂക്കിയിട്ടു പോയ കലണ്ടർ വർഷങ്ങളും മാസങ്ങളും മറിച്ചു കളയാനാവാതെ വിമ്മിഷ്ടപ്പെട്ടു. കലണ്ടറിലെ ദുർഗ്ഗാദേവിയുടെ ശിവകാശിപ്പടം വല്ലാതെ മങ്ങിപ്പോയിരുന്നു. കലണ്ടറിന് മുമ്പിൽ അമ്മ ദിവസവും പ്രാർത്ഥനകളർപ്പിച്ചു,അനിയത്തി സങ്കടങ്ങൾ വിതുമ്പി ,അമുദഅവളുടെ മോഹങ്ങൾ വിളമ്പി.ബോധാബോധങ്ങൾ ഒളിച്ചുകളിച്ചു കൊണ്ടിരിക്കെ പലപ്പോഴും പഴയവീടിന്റെ പരുക്കൻ ചുമരുകളിൽ അമുദ തലോടിക്കൊണ്ടിരുന്നു.മൈഥുനത്തിന്റെ മഹാമൂർച്ഛകളിൽ പോലും പരുക്കൻ ചുമരിലുരഞ്ഞ് തനിക്ക് വേദനിക്കരുതെന്ന് ശ്രദ്ധിച്ചിരുന്നു മുരുകൻ.

ബെഡ്ഡിനരികിൽ ഒരു വെന്റിലേറ്റർ സഹതാപപൂർവ്വം അമുദയുടെ ശ്വാസകോശങ്ങളിൽ ഓക്സിജൻ നിറച്ചു കൊണ്ടിരുന്നു. അമുദയുടെ ഹൃദയത്തിനൊപ്പം താളം പിടിച്ചും അവളുടെ ജൈവോജസ്സ്  അക്കങ്ങളായും വരകളായും മുഖത്തെഴുതി മോണിറ്റർ അവൾക്ക് കൂട്ടുനിന്നു. അവളുടെ അനിയത്തിക്കുട്ടിയെപ്പോലെ മോണിറ്റർ തുടർച്ചയായി കലപില സംസാരിച്ചുകൊണ്ടിരിക്കുകയും ചിലപ്പോൾ തേങ്ങുകയും ചിലപ്പോൾ അലറിക്കരയും ചെയ്തു.അഞ്ചാം ബെഡ്ഡിന്റെ സിസ്റ്റർ പലപ്പോഴും അയ്യോ എന്നാശങ്കപ്പെട്ടോടി വന്ന് ആഹ് എന്ന് നിസ്സാരപ്പെട്ട് തിരിച്ചു പോയി. മടുപ്പിക്കുന്ന മുഖങ്ങളുമായി മരുഭൂമിയിൽ വഴിതെറ്റിയ യാത്രക്കാരെപ്പോലെ ഡോക്ടർമാർ കറങ്ങി നടന്നു .രണ്ടാം ദിവസം മോണിറ്ററിന്റെ മുഖം വികൃതമാക്കി അമുദയുടെ രക്തസമ്മർദ്ദം താഴേക്ക് വീണു.ഹൃദയം അവതാളത്തിൽ മിടിച്ചു.വെന്റിലേറ്റർ തള്ളി വിട്ട ഓക്ലിജൻ രക്തത്തിലേക്ക് പ്രവേശിക്കാനാവാതെ ഉഴറിപ്പറന്നു.ഡോക്ടർമാരും നേഴ്സുമാരും മരുന്നുകളും യന്ത്രങ്ങളും കെട്ടിയുയർത്തിയ പ്രതിരോധച്ചുമരിനപ്പുറം അമുദ ഇല്ലാതെയായി. അക്കങ്ങളും അളവുകളും അലാറങ്ങളും അഞ്ചാം നമ്പർ ശരീരവുമായി അവൾ. മൂന്നാം നാൾ അങ്ങനെ അവൾ സ്വതന്ത്രയായി. അന്ന് രാവിലെ അവൾ വീടിന്റെ പരുക്കൻ ചുമരിൽ തൂക്കിയിട്ട കലണ്ടറിൽ അച്ഛന്റെ ശിവകാശിപ്പടം കണ്ടു.നോട്ട് ബുക്ക് ചട്ടയിലൊട്ടിച്ച പടത്തിന് മുന്നിൽ കരയുന്ന അനിയത്തിക്കുട്ടിയെക്കണ്ടു. അമ്മയെക്കണ്ടു. അമ്മയുടെ ഗർഭപാത്രം കണ്ടു.അവളതിലേക്കൊന്നു ചുരുണ്ടുകൂടാൻ ശ്രമിച്ചു. ഐസീയുവിൽ എത്തിയതിനു ശേഷം ആദ്യത്തെ അനക്കമായിരുന്നു അത്. അന്ന് രാത്രി മരണത്തിനു് തല സമർപ്പിച്ച് അമുദ ഒരിക്കൽക്കൂടി മതിലുകൾക്ക് പുറത്തേക്ക് കടന്നു.മസ്തിഷക്കമരണം ഉറപ്പാക്കാൻ വിദഗ്ദർക്കും
വിദഗ്ദപരിശോധനകൾക്കും  പിന്നെയും ഒരു ദിവസം വേണ്ടിവന്നു. കൃത്രിമ ശ്വാസോച്ഛാസത്തിന്റേയും മരുന്നുകളുടേയും പിന്തുണയിൽ ഹൃദയം കൃത്യമായി മിടിക്കുന്നതും രക്തസമ്മർദ്ദത്തിന്റെ സൂചികൾ തളർന്നുവീഴാത്തതും വൃക്കകളുടെ അധ്വാനം യൂറിൻ ബാഗിലേക്ക് തുള്ളിയായി വീഴുന്നതും അമുദ നോക്കി നിന്നു.

പ്രഥമമായൊരു പ്രണയാതുരതയോടെ അമുദ തന്റെ ശരീരത്തിലൂടെ  തലോടി. ഐസീയുവിലെ വെളുത്ത ബ്ലാങ്കറ്റിനടിയിൽ ചന്ദനവർണ്ണത്തുടകളിലെ മുറിവുകൾ ചലം കെട്ടിക്കിടന്നു. യോനീദലങ്ങൾ നീരു കെട്ടി വീർത്തിരിക്കുന്നു. വയറിലും നെഞ്ചിലും ചോര കല്ലിച്ച നീലപ്പാടുകൾ.മരുഭൂമി പൊള്ളിച്ചെടുത്ത തൊലിയിൽ പഴുപ്പു് നിറഞ്ഞ് പൊന്തിയ പൊളങ്ങൾ .നഖക്ഷതങ്ങളും പൽപ്പാടുകളുമായി മുലയിലെ മുറിവുകൾ വിങ്ങുന്നു. കീഴ്ച്ചുണ്ടിലെ രണ്ടു മുറിവുകളെ വായിൽ നിന്നും ഒലിച്ചിറങ്ങിയ ഉമിനീർ സ്വാന്ത്വനിപ്പിക്കുന്നുണ്ട്. കവിളുകളിലും കഴുത്തിലും പീഡാനുഭവത്തിന്റെ എത്രയോ കുരിശുവരകൾ. വായിലൂടെ മൂക്കിലൂടെ ട്യൂബുകൾ .തൂക്കിയിട്ടിരിക്കുന്ന കുപ്പികളിൽ നിന്ന് ഇരു കൈകളിലേക്കും ജലപ്രവാഹം. തുടകൾക്കിടയിലൂടെ ചോരകലർന്ന മൂത്രവുമായി ഇറങ്ങി വരുന്നു മറ്റൊരു ട്യൂബ് .എങ്കിലും താനിപ്പോഴും വല്ലാതെയൊന്നും കോലം കെട്ടു പോയിട്ടില്ലെന്ന് അമുദ തന്റെ യൗവ്വന സഹജമായ കുസൃതിയോടെ അത്ഭുതപ്പെട്ടു.

പലപ്പോഴും തന്റെ ശരീരത്തെ മരുന്നുകളുടെ മടിയിൽ കിടത്തി വെളുത്തു തടിച്ച ഡ്യൂട്ടി നേഴ്സ്  ഉറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തി ( ദേഹാസകലം മറച്ച അവളുടെ കണ്ണുകൾ മാത്രം അമുദക്കു വേണ്ടിയാവാം മറയ്ക്കപ്പെട്ടിരുന്നില്ല.) അമുദമ ഐസീയൂവിൽ കറങ്ങി നടന്നു .രണ്ടാം നിലയിൽ നിന്ന് വീണ്  എല്ലുകൾ തകരുകയും തലച്ചോർ കലങ്ങുകയും ചെയ്ത എട്ടു വയസ്സുകാരന്റെ ഒന്നാം ബെഡ്ഡും  രണ്ടു കാലുകളും മുറിച്ചു മാറ്റപ്പെട്ട , വൃക്കകളുടെ സ്ഥാനം ഡയാലിസ് മെഷീൻ കയ്യടക്കിയ അറുപതു കഴിഞ്ഞൊരുമ്മയുടെ എട്ടാം ബെഡ്ഡും ആയിരുന്നു അമുദയുടെ ഇഷ്ടതാവളങ്ങൾ .ഒരുപാടസുഖങ്ങളുടെ പേടകമായിരുന്നു ഉമ്മ .ഇന്നലെയാണ്  വെൻറിലേറ്ററിന്റെ പിടിയിൽ നിന്ന് ഉമ്മ തന്റെ നിശ്വാസങ്ങളെ മോചിപ്പിച്ചത്.അപ്പോൾ മുതൽ ഡോക്ടർമാരും സിസ്റ്റർമാരുമായി കളിയും ചിരിയുമാണ്.നാളെ വാർഡിലേക്ക് പോകാമെന്നുള്ളത് ഉമ്മയെ സന്തോഷിപ്പിച്ചിട്ടില്ല.
ഐസിയൂവിൽ തന്നെ കൂടാനാണ് ഉമ്മയുടെ പൂതി.

അഞ്ചാം ദിവസം പുതിയൊരു സംഘം വൈദ്യന്മാർ അമുദയ്ക്കടുത്തെത്തി. കൊയ്ത്തുകാർ.
ശാസ്ത്രബുദ്ധിയിൽ അനാഥമായിക്കഴിഞ്ഞ അമുദയുടെ ചങ്കും കരളും മറ്റും അവർ നോട്ടമിട്ടു കഴിഞ്ഞിരുന്നു. ശ്രീലങ്കൻ എംബസ്സി വഴി കിളളിനോച്ചിയിൽ നിന്ന് സമ്മതപത്രവും എത്തിയിരിക്കുന്നു. ഒപ്പിടുമ്പോൾ അമ്മ? അമുദക്കറിയാം, ഇല്ല, അമ്മ കരഞ്ഞിട്ടുണ്ടാവില്ല .അമ്മ കരയുന്നതോ ആരെയെങ്കിലും കരയിക്കുന്നതോ അമുദ കണ്ടിട്ടില്ല. അച്ഛനില്ലാതെ രണ്ടു പെൺമക്കളെ വളർത്തിയെടുത്ത കരുത്ത് മനസ്സിലും ഭാവങ്ങളിലും നിറച്ചുണ്ടായിരുന്നു.എങ്കിലും? മകളിങ്ങനെ? ആരും കാണാതെയൊരു പെരുമഴ പെയ്തു നിറയുന്നുണ്ടാകും അമ്മയുടെ ഉള്ളിൽ .

വൈകുന്നേരം ട്രാൻസ്പ്ലാൻറ്  ടീമിലെ ഒരു ഡോക്ടർ കൂടി വന്ന് അമുദയെ പരിശോധിച്ച് ബോധ്യപ്പെട്ടു. മോണിറ്ററിലെ ഹൃദയ രേഖകൾ വായിച്ചു.രക്തസമ്മർദ്ദത്തിലെ ചാഞ്ചാട്ടങ്ങളെ മരുന്നുകളെടുത്തടിച്ചു വരുതിയിലാക്കി.കിഡ്നികളുംസഹകരണത്തിലായിരിക്കുന്നു കരളിലെ കണക്കുകളിലും കാര്യമായ കുറ്റങ്ങളില്ല. ഇൻഫക്ഷന്റെ ഇളം തെന്നൽ രക്തത്തിലൂടെ വീശുന്നുണ്ടെന്ന് മാത്രം.അതത്ര കാര്യമില്ല. കേസ് ഫയലിലൂടെ പരതി നടന്ന ഡോക്ടറുടെ വൈദഗ്ദ്യം ഇങ്ങനെ കുറിച്ചിട്ടു, വല്ലാത്ത പ്രശ്നങ്ങളൊന്നുമില്ല. നാളെ രാവിലെ ഏട്ട് മണിക്ക് ഹാർവെസ്റ്റിന് തിയേറ്ററിലേക്ക് മാറ്റുക 
.
അന്ന്  രാത്രി അമുദ തന്റെ ശരീത്തോടൊപ്പമിരുന്നു. നാലരക്ക് എട്ടാം ബെഡ്ഡിലെ പരാക്രമങ്ങൾ തുടങ്ങുന്നതു വരെ. പുലർച്ചക്ക് തന്നെ സിസ്റ്റർമാരുമായി വെടി പറച്ചിൽ തുടങ്ങിയതാണ് ഉമ്മ .ഒരു പൊട്ടിച്ചിരിയുടെ നടുവിൽ ഉമ്മ ഉറച്ചു പോയി. ഹൃദയം പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങി നടന്നു. ഡോക്ടർമാരും മററും ആയുധങ്ങളുമായി ചാടി വീണു. ശ്വാസകോശങ്ങൾ വീണ്ടും വെൻറിലേറ്ററിലേക്ക് വലിച്ചുകെട്ടപ്പെട്ടു. അഡ്രിനാലിൻ തുള്ളികൾ ഇറങ്ങിപ്പോയ ഹൃദയത്തിനു പിന്നാലെ പാഞ്ഞു, ഭീഷണിപ്പെടുത്തി നോക്കി. അപേക്ഷിച്ചു നോക്കി. ഉമ്മയുടെ ദ്രവിച്ച് തുടങ്ങിയ നെഞ്ചിനുമുകളിൽ സീ പി ആറിന്റെ (CPR-Cardiopulmonary Resuscitation) ചടുലമർദ്ദനം. ഇറങ്ങിപ്പോയ ഹൃദയം തിരിഞ്ഞു നോക്കിയില്ല. ഉമ്മയിലുറഞ്ഞു കിടന്ന കള്ളച്ചിരി അമുദ  മാത്രം കണ്ടു.

രാവിലെ എട്ട് മണിക്ക് അമുദയും ഉമ്മയും ഒരുമിച്ചാണ് ഐസീയുവിൽ നിന്നിറങ്ങിയത്.ഓപ്പറേഷൻ തിയേറ്ററിലേക്കും മോർച്ചറിയിലേക്കും അവർ പിരിഞ്ഞു പോയി.ഓപ്പറേഷൻ ടേബിളിലെ പച്ചവിരിപ്പ്  അമുദയ്ക്ക് ഇഷ്ടമായി. മരണത്തിന്റെ വെള്ളവിരികൾ അവൾക്ക് മടുത്തിരുന്നു. പച്ച വിരിപ്പിൽ അവളുടെ ശരീരം മലർത്തിവെച്ചപ്പോൾ അവൾ പേടിച്ചില്ല. പിടഞ്ഞില്ല. ലജ്ജിച്ചില്ല. മോണിറ്ററിൽ മരണമണിനാദം സംഗീതമായി. ഓപ്പറേഷൻ മുറിയുടെ ആകാശത്ത് എൽ.ഇ ഡി നക്ഷത്രങ്ങൾ എരിഞ്ഞു കൊണ്ടിരുന്നു. ട്രാൻസ്പ്ലാൻറ് സർജ്ജന്റെ ഗ്ലൗസിട്ട കൈകൾ അമുദയുടെ ശരീര വാതിൽ കീറിത്തുറന്ന് അവളുടെ അവയവങ്ങളെ ഇക്കിളിപ്പെടുത്തിയപ്പോഴും അവൾക്കൊന്നും തോന്നിയില്ല. അവൾ ഓപ്പറേഷൻ വിളക്കിലെ നാല്പത്തിരണ്ട് ബൾബുകൾ എണ്ണിത്തീർക്കുകയായിരുന്നു. അപ്പോഴേക്കും അവളുടെ അവയവങ്ങൾ സുരക്ഷാലായനിയുടെ തണുപ്പിലേക്ക് കൂട് മാറി.

കൊയ്ത്തു കഴിഞ്ഞ നിലം അമുദ വെളള വിരിയിട്ട് മൂടി.മണിനാദം നിലച്ചു.വിളക്കുകൾ അണഞ്ഞു.ഇരുട്ട്. തണുത്ത ഇരുട്ട്. ശാന്തം. അമുദ മുരുകന്റെ മടിയിലേക്ക് തല വെച്ചു. മുരുകൻ അവളുടെ മുറിവുകളില്ലാത്ത നെറ്റിയിൽ മെല്ലെത്തലോടി. അമുദ അവന്റെ നെറ്റിയിലെ മുറിവിൽ തൊട്ടു.അമുദ മയങ്ങി. ആറു ദിവങ്ങൾക്കു മുമ്പത്തെ ആറ് കറുത്ത മുഖങ്ങളെ അമുദ ഓർക്കുന്നില്ലെന്നത്  മുരുകന് സമാധാനമായി.മുരുകനും മയങ്ങി.

3 comments:

  1. Manoharam ..... Reached through a link shared by Mr. Subramanian Sukumaran.... Thanks.... oru vyathyastha vaayaanunbahavam .... Thank you Sir...

    ReplyDelete
  2. കൊയ്ത്ത്ക്കാർ കൊയ്യുന്നതും കുതിരകളെ പോറ്റാനാണലോ !
    നല്ല എഴുത്ത്

    ReplyDelete
  3. I feel numb..grief, anger..nuke fucking arabs and the mankind...

    ReplyDelete